And ye shall know the truth, and the truth shall make you free. (John 8:32)

ജനകീയ പ്രശ്നങ്ങളില്‍ കത്തോലിക്കാ സഭ ശക്തമായി ഇടപെടും: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍


തൊടുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ജനകീയ പ്രശ്നങ്ങളില്‍ എക്കാലത്തേയും പോലെ സഭയുടെ ഇടപെടല്‍ ശക്തമായിത്തുടരുമെന്നും ഹൈറേഞ്ചുകര്‍ഷകരുടെ പട്ടയപ്രശ്നത്തില്‍ സഭയുടെ നിലപാട് വളരെ ഉറച്ചതാണെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ സൂചിപ്പിച്ചു.

സഭയുടെ ജനകീയ ഇടപെടലുകള്‍ ജാതി-മത-രാഷ്ട്രീയത്തിന് അതീതമാണ്. വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയും കരിനിയമങ്ങള്‍ നടപ്പിലാക്കിയും ജനങ്ങളെ വിഢികളാക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ അടവുനയം വിലപ്പോവില്ല. അധികാരത്തിലേറി ഒരു വര്‍ഷത്തിനകം എല്ലാവര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നത് കടുത്ത കര്‍ഷക വഞ്ചനയാണ്. ഹൈറേഞ്ചു കര്‍ഷകരുടെ പട്ടയപ്രശ്നത്തില്‍ സഭയുടെ ഇടപെടലിനെ ചോദ്യം ചെയ്യാന്‍ ആരും മുതിരേണ്ട. ഒരു രാഷ്ട്രീയ മുന്നണിയും സ്ഥിരനിക്ഷേപം പോലെ സഭയെ കാണുകയും വേണ്ടന്നും വി.സി.സെബാസ്റ്യന്‍ വ്യക്തമാക്കി.

ഉന്നതതല ചര്‍ച്ചകള്‍ പലത് കഴിഞ്ഞ സ്ഥിതിക്ക് ഇനിയൊരു ചര്‍ച്ചക്കും പ്രസക്തിയില്ല. ഉന്നതമായ നടപടികളാണ് ആവശ്യം. ഇരുമുന്നണി നേതൃത്വങ്ങളും ഹൈറേഞ്ചു കര്‍ഷകരുടെ മറവില്‍ നടത്തുന്ന വിലപേശലുകളും ജനപ്രതിനിധികളുടെ വഞ്ചനയുടെ മുഖവും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ ഈ ജനകീയ വിഷയത്തില്‍ എല്ലാവരും ഹൈറേഞ്ചു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.